Kerala
പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. രാംനാരായണന്റെ തലയ്ക്ക് ഉൾപ്പടെ ദേഹമാസകലം മർദനമേറ്റുവെന്നും അടിയേറ്റ് മസിലിലെ രക്ത ഞരമ്പുകൾ അടക്കം തകർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
രാംനാരായണൻ നേരിട്ടത് പറഞ്ഞറിയിക്കാൻ കഴിയാത്ത ക്രൂര പീഡനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. വടികൊണ്ട് ശരീരത്തിൽ ക്രൂരമായ അടിയേറ്റു. വാരിയെല്ല് ഒടിഞ്ഞു. മർദനത്തിന്റെ ആഘാതത്തിൽ മസിലുകൾ അടക്കം ചതഞ്ഞരഞ്ഞു. ഞരമ്പുകൾ പൊട്ടിയൊഴുകിയ ചോര ചർമത്തിൽ പടർന്നു പിടിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, നിലവിൽ അറസ്റ്റിലായ അഞ്ചു പ്രതികൾക്ക് പുറമെ കൃത്യത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾ നാടുവിട്ടതായി സൂചനയുണ്ട്. റാം നാരായണനെ മർദ്ദിച്ചവരിൽ സ്ത്രീകളും ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കേസിൽ അറസ്റ്റിലായ പാലക്കാട് അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, വിപിൻ എന്നിവർ ബിജെപി അനുഭാവികളാണെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. നാലാം പ്രതി ആനന്ദൻ സിഐടിയു പ്രവർത്തകനാണ്.
Kerala
പാലക്കാട്: കടുവാ സെൻസസിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്.
ആന്തരിക രക്തസ്രാവമാണ് മരണ കാരണം. നട്ടെല്ലും വാരിയെല്ലുകളും തകർന്നിരുന്നു. ആന്തരിക അവയവങ്ങൾക്കെല്ലാം ക്ഷതമേറ്റു. ആന പിന്നിൽ നിന്നും തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെ ക്ഷതങ്ങളും ശരീരത്തിലുണ്ട്. തുമ്പിക്കൈ കൊണ്ട് എറിഞ്ഞ ശേഷം കാട്ടാന നെഞ്ചിൽ ചവിട്ടിയെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.
കഴിഞ്ഞ ദിവസം അട്ടപ്പാടി പുതൂരിലാണ് ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കാളിമുത്തു, പുതൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ. കണ്ണൻ, വനം വാച്ചർ അച്ചുതൻ എന്നിവരുടെ മൂന്നംഗ സംഘമാണ് മുള്ളി വനമേഖലയിൽ കടുവാ സെൻസസിനായെത്തിയത്.
കാട്ടിനുള്ളിലെത്തിയ ഇവർ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാളിമുത്തുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.